വിവാദമായ കള്ളൻ വിജയൻ്റെ യാർത്ഥ വസ്തുതകളിലേക്ക് വിരൽ ചൂണ്ടിയുള്ള ജി.ശക്തിധരൻ്റെ കുറിപ്പ് സിപിഎമ്മിന് തിരിച്ചടിയാകുന്നു. ധർമ്മടത്ത് ബിജെപി ശക്തി പ്രാപിച്ചു എന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ എം.എ.ബേബിയും പരാവർ ശിക്കപ്പെടുന്നുണ്ട്. രസകരമായ കുറിപ്പ് ചുവടെ: വിജയനെ ആര്കള്ളനാക്കി?കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരായ പി കൃഷ്ണപിള്ളയെയോ എകെജിയെയോ ഇ എം എസിനെയോ പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും വളച്ചും ബ്രിട്ടീഷുകാർക്കോ പിന്നീട് അധികാരം കയ്യാളിയ ഇന്ത്യൻ ബൂർഷ്വാസിക്കോ, പിണറായി വിജയനെ വലയിലാക്കിയത് പോലെ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നേ ശവക്കുഴി തോണ്ടി കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.
പിണറായി വിജയനും ഉരുക്കുപോലെ കരുത്തനായ കമ്മ്യൂണിസ്റ്റ് തന്നെ ആയിരുന്നു. ബൂർഷ്വാസികളെ നിയമസഭയിലും പുറത്തും വിറകൊള്ളിച്ചിരുന്ന പിണറായി വിജയനിലെ അന്യവർഗ്ഗ നുഴഞ്ഞു കയറ്റവുമായി പാർട്ടി നേതൃത്വം ലാഘവത്തോടെയാണ് സമരസപ്പെട്ടത്. ആ മെറ്റമോർഫോസിസ് ആണ് ഒരു “കള്ളൻ വിജയ”നായി പരിണമിച്ചത്. ഇത് അർബ്ബുദമാണ്. മുറിച്ച് മാറ്റിയേ പറ്റൂ. പിണറായി വിജയന് പാർട്ടിയിൽ താക്കോൽ സ്ഥാനങ്ങളിൽ നുഴഞ്ഞ് കയറാൻ കഴിഞ്ഞത് പാർട്ടിയുടെ സംഘടനാപരമായ ദൌർബല്യങ്ങൾ കട്ടപിടിച്ചത് കൊണ്ടായിരുന്നു.ഈ പഴുതുകൾ അടച്ചില്ലെങ്കിൽ ഇനിയും ‘കള്ളൻ വിജയ’ന്മാർ ഉണ്ടായിക്കൊണ്ടിരിക്കും. പാർട്ടി ഉണ്ടാകില്ല.
എം എ ബേബി കൊല്ലത്തെ പ്രാക്കുളത്ത് നിന്ന് 10 വർഷം കൂടി കഴിഞ്ഞേ സിപിഎമ്മിൽ എത്തിയിരുന്നുള്ളൂ എങ്കിൽ കേരളത്തിലെ സിപിഎം ലെ ജീർണ്ണത ആരംഭിക്കാൻ അത്രയും കാലം കൂടി കാത്തിരിക്കേണ്ടിവരുമായിരുന്നു. സിപിഎമ്മിനെ പിടിച്ചുകുലുക്കിയ 1967 ലെ കണ്ണൂരിലെയും തിരുവനന്തപുരത്തേയും പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ തെരഞ്ഞെടുപ്പിലൂടെ എന്തൊക്കെ അട്ടിമറികളാണ് നടന്നത് എന്നത് സംബന്ധിച്ച് എനിക്ക് കേട്ടറിവേയുള്ളൂ. പക്ഷേ അന്ന് കണ്ണൂരിൽ പാർട്ടി പിടിച്ചെടുത്ത എം വി രാഘവനും തിരുവനന്തപുരത്തെ ഒ ജെ ജോസഫിനും ആ സ്ഥാനങ്ങൾ ഒഴിയേണ്ടിവന്നു. അതിലും ഭയപ്പെടുത്തുന്നതായിരുന്നു പാലക്കാട് സംസ്ഥാന സമ്മേളനത്തിലെ എം എ ബേബിയുടെ അണിയറയിലെ താണ്ഡവ നൃത്തം. വി എസിനെ മുന്നിൽ നിർത്തി ബേബി പാർട്ടി പിടിച്ചെങ്കിലും അധ:പ്പതനം അവിടേ തുടങ്ങി.
കേരളത്തിലെ സംഘടനാപ്രതിസന്ധി സംബന്ധിച്ച് പിബി മുൻ കയ്യെടുത്ത് ദില്ലിയിൽ കേരളത്തിൽ നിന്നുള്ള സെക്രട്ടറിയറ്റ് അംഗങ്ങളുടെയും അതിന് മുകളിലോട്ട് ഉള്ളവരുടെയും അഭിപ്രായങ്ങൾ രേഖാമൂലം സമർപ്പിച്ച് ഗൌരവതരമായ ചർച്ച നടത്തിയിരുന്നു. അതിൽ സ. പാലൊളി മുഹമ്മദ് കുട്ടി മാത്രമാണ് മലയാളത്തിൽ സ്വന്തം കൈപ്പടയിൽ എഴുതിയിട്ടുള്ളത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഹായം നേടി അടുത്തയിട വിജയിച്ചവരെ “പരനാറികൾ” എന്ന് ഇപ്പോൾ അദ്ദേഹം വിശേഷിപ്പിച്ചത് കണ്ടത് കൊണ്ട് അന്ന് പിബിക്ക് നല്കിയ കത്തിൽ വിഎസ് നേയും മറ്റും കുറിച്ച് എന്താവും അദ്ദേഹം എഴുതിയിട്ടുണ്ടാകുക എന്ന് ആർക്കെങ്കിലും ഊഹിക്കാവുന്നതാണോ? അത്തരം വിലപ്പെട്ട പാർട്ടി രേഖകൾ ഒന്നും പുറത്തിട്ട് അലക്കുക എന്റെ ഉദ്ദേശമല്ല. എന്നെങ്കിലും പാർട്ടി നന്നായാലോ എന്ന് കരുതി കുറെയേറെ പ്രധാനരേഖകൾ വർഷങ്ങളായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് . പലരും പ്രായാധിക്യം മുൻ നിർത്തി അവരുടെ കൈവശം ഇരുന്നവയും കൂടുതൽ സുരക്ഷിതമായിരിക്കും എന്ന് കരുതിയാവും എന്നെ എൽപ്പിച്ചിട്ടുള്ളത്.അവർ ഇപ്പോൾ ഏത് ഗോളങ്ങളിൽ ആകുമെങ്കിലും ഒരിക്കലും എന്നിൽ നിന്ന് ചോർന്നു മാധ്യമങ്ങളിൽ എത്തില്ല. പലതും കത്തിച്ച് കളയുകയാണ് ചെയ്തത് . ഇനി പാർട്ടി പച്ചപിടിക്കാൻ ഒരു സാധ്യതയും ഇല്ലെന്ന് കണ്ടത് കൊണ്ടാണ് ഇതെല്ലാം കത്തിച്ച് കൊണ്ടിരിക്കുന്നത്. കാലം മാറുകയാണ്.
ധർമ്മടത്ത് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു പിണറായിയുടെ തിരുമുറ്റത്ത് ബിജെപി ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഞായറാഴ്ച ആദ്യമായി വിദ്യാർഥികളെ ക്ഷണിച്ചു അവാർഡ് നല്കിയ സംഭവത്തിലെ ജനപങ്കാളിത്തം സംഘാടകനായ ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെപ്പോലും അൽഭുതപ്പെടുത്തി. സംഘപരിവാർ ചരിത്രത്തിൽ ഇത്തരത്തിൽ ഒരു യോഗം ചിറക്കുന്നിയിൽ നടന്നിട്ടില്ല എന്നാണ് പഴമക്കാർ പറയുന്നത് . ആർക്കെങ്കിലും ഇങ്ങിനെ ഒരവസ്ഥ ചിന്തിക്കാൻ ആകുമോ? അതുവരെയെത്തി പാർട്ടി.
എന്റെ നാടായ തിരുവനന്തപുരത്ത് വലിയവിള എന്നൊരു ഒരു പ്രദേശമുണ്ട്. ഞാൻ കോളജിൽ പോകുമ്പോൾ ബസ് ‘വിപ്ലവഭൂമി’ യിൽ എത്തുമ്പോൾ യൌവ്വനത്തിൽ കയ്യിലെ രോമങ്ങൾ എഴുന്ന് നിൽക്കാറുണ്ടായിരുന്നു. ‘മോസ്കോ’ എന്നാണ് ഞങ്ങൾ ആ പ്രദേശത്തെ വിളിച്ചിരുന്നത്. സിപിഎമ്മിന്റേതല്ലാതെ ഒരു കൊടിയോ മറ്റേതെങ്കിലും പാർട്ടി ചിഹ്ന്മോ അവിടെ കാണാനുണ്ടായിരുന്നില്ല. ഒരു കുടുസു വീട്ടിൽ കഴിഞ്ഞിരുന്ന അവണാകുഴി സദാശിവൻ എംഎൽഎയും ഭാര്യ ശരദാമ്മയും ആയിരുന്നു അവിടെ ജനങ്ങളുടെ കാവലാൾ. പൌരസമൂഹം മുഴുവൻ പാർട്ടി ഭക്തർ. കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ സിപിഎം ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ കൊടി പാറിക്കും. ആ ‘മോസ്കോ’ യിൽ ജനങ്ങൾ തെരെഞ്ഞെടുപ്പുകളിൽ ചെങ്കൊടി ചവിട്ടിയരച്ചു കൊണ്ടിരിക്കുന്നു. ഇത് എങ്ങിനെ സംഭവിക്കുന്നു?. ഇതാണ് ധർമ്മടത്തും ആവർത്തിക്കുന്നത്. ജനങ്ങൾക്ക് ഈ ഭാണ്ഡം ഇനി പേറാൻ വയ്യ.
സുഖലോലുപതയിൽ അർമാദിച്ചു കൊള്ളൂ എന്ന് മുതലാളിത്തം മാടിവിളിച്ചപ്പോൾ പിണറായി വിജയനിലെ കമ്മ്യൂണിസ്റ്റ് അതിന് കീഴടങ്ങി. ചില ഉദാഹരണങ്ങൾ പറയാം. ഏറെ കോലാഹലം ഉണ്ടാക്കിയതാണല്ലോ പിണറായി വിജയന്റെ ജന്മനാട്ടിലെ പുരപ്പണിയൽ. കപ്പ തഴച്ചു വളർന്നിരുന്ന പറമ്പിൽ വീട് കെട്ടിപ്പൊക്കിയത് തൊഴിലാളികൾ ചേർന്ന് ഉണ്ടാക്കിയ കെട്ടിടനിർമ്മാണ യൂണിയൻ ആയിരുന്നു. ഒരു വ്യവസായി പൊടുന്നനെ പ്രത്യക്ഷപ്പെട്ട് സഹായ ഹസ്തം നീട്ടി അതിന്റെ നിർമ്മാണം അദ്ദേഹത്തിന്റെ ചൊൽപ്പടിയിലാക്കി. തൊഴിലാളികൾ ഔട്ടായി. വിവാദങ്ങൾ കത്തിപ്പടർന്നു.
ഇനി മറ്റൊരു ഉദാഹരണം പറയാം. മകനെ ലണ്ടനിൽ ബർമിങ്ഹാമിൽ പഠിപ്പിക്കണം എന്ന് മോഹം ഉദിച്ചപ്പോൾ എറണാകുളത്ത് സ്റ്റേറ്റ് ബാങ്കിൽ നിന്ന് വായ്പ്പയ്ക്ക് അപേക്ഷ നല്കി കൊച്ചിയിൽ നിന്ന് വിമാനം കയറ്റി ലണ്ടനിലേക്ക് വിട്ടു.പക്ഷേ ഒരു കൂറ്റൻ വ്യവസായി 25 ലക്ഷം രൂപ വെച്ചുനീട്ടിയപ്പോൾ ബാങ്ക് വായ്പ്പ വേണ്ടെന്ന് വെച്ച് അതിനെ ആശ്രയിച്ചു. പഠന മികവ് കൊണ്ടൊന്നുമല്ല വിദേശത്ത് പോയതെന്ന് മാർക്ക് പരിശോധിച്ചാൽ അറിയാം. ഇങ്ങിനെയാണ് പുതിയൊരു പിണറായി വിജയനെ മുതലാളിത്തം വാർത്തെടുത്തത്. ഭാര്യയുടെ അകമഴിഞ്ഞ പിന്തുണ ഇതിന് ലഭിക്കുകയും ചെയ്തു. പിണറായിക്ക് പാർശ്വവർത്തികളായി ഒട്ടേറെപ്പേരെ കൂട്ടിയിട്ടുണ്ടല്ലോ,അതിൽ നിന്ന് ഒരു കമ്മ്യൂണിസ്റ്റിനെ ചൂണ്ടിക്കാട്ടാമോ?
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കാൾ മാർക്സും ലെനിനും ചേർന്ന് ചരിത്രത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് സംഘടന രൂപീകരിക്കുമ്പോൾ അവർ ലോകത്തോട് അവകാശപ്പെട്ടത് കമ്മ്യൂണിസം എന്നാൽ “യഥാർഥ മനുഷ്യസ്നേഹം” എന്നായിരുന്നല്ലോ? അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ജനങ്ങളെ സ്വാധീനിച്ചത്. ഭരണകൂടത്തിന്റെ കൊടും മർദ്ദനങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിച്ചതിൽ ഈ ആശയത്തിന്റെ സ്വാധീനം ചെറുതല്ല. മഹാന്മാരായ വ്യക്തികൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് പരസ്യമായി അനുഭാവം പ്രകടിപ്പിച്ചത് അതുകൊണ്ടാണ്.
എന്നാൽ ഇതേ ആശയത്തിന്റെ അടിത്തറയിൽ കെട്ടിപ്പൊക്കിയ കേരളത്തിലെ ഏറ്റവും ഒടുവിലത്തെ ഇടതുപക്ഷ മന്ത്രിസഭ അതിന്റെ 10 വർഷത്തെ ഭരണത്തിൽ കാഴ്ചവെച്ചത് സമാനതകൾ ഇല്ലാത്ത നരനായാട്ടായിരുന്നു.
“ഇഡി അന്വേഷണം എങ്ങിനെയെങ്കിലും എന്നിലേക്ക് എത്തിക്കാനുള്ള ശ്രമമാണ്” നടക്കുന്നതെന്നത് പിണറായി വിജയന്റെ വിലാപം നിൽക്കക്കള്ളിയില്ലാതായപ്പോൾ പുറത്തെടുത്ത അടവാണോ? പിണറായിയിൽ ഇനി എന്ത് എത്തിക്കാൻ? ഇഡി പിണറായിയുടെ കൊങ്ങക്കല്ലേ പിടിമുറുക്കിയിരിക്കുന്നത്?
ഏത് നിമിഷവും അമിത് ഷായ്ക്ക് തട്ടി അകത്താക്കാനേ ഉള്ളൂ. 2014 ഏപ്രിൽ 17 ന് ക്ലിഫ് ഹൌസിൽ നിന്ന് ഇഡി രായ്ക്കു രാമാനം പൊക്കിയിരുന്നെങ്കിൽ ഇപ്പോഴും ലാലുപ്രസാദ് യാദവിനെപ്പോലെ കാരാഗൃഹത്തിൽ കിടക്കുമായിരുന്നു. ഈ മഹാൻ മോദിയുടെ മഹാമനസ്കത കൊണ്ട് തടവറയിൽ പൂട്ടിയിടപ്പെട്ടില്ല. ഇഡി തന്നെ വേട്ടയാടുകയാണെന്ന ആക്ഷേപം ഇല്ല. മാധ്യമങ്ങൾക്കാണ് പഴി. കള്ളൻ വിജയൻ എന്ന വിവാദം ഉണ്ടായപ്പോൾ ‘ദേശാഭിമാനി’ കാട്ടിയ മാതൃക അനുകരിച്ചാൽ സന്തോഷമാകുമോ? അതാണ് കണ്ണടച്ച് ഇരുട്ടാക്കുക!
Who made Vijayan a thief?
























